മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താപനില ഉയരുമെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നതും ഇതാദ്യമായാണ്.

പാലക്കാട്: തുടർച്ചയായ മൂന്നാം ദിവസവും പാലക്കാട്ട് ചൂട് 41 ഡിഗ്രി സെൽഷ്യസിലെത്തി. മുന്‍പെങ്ങുമില്ലാത്ത വിധമാണ് ഇക്കുറി താപനില ഉയരുന്നത്. 41 ഡിഗ്രി സെൽഷ്യസാണ് ഇന്ന് മുണ്ടൂർ ഐആ‍ർടിസിയിൽ രേഖപ്പെടുത്തിയ ചൂട്.

ഈ മാസം ഇതുവരെ ഇരുപതിലേറെ പേർക്കാണ് പാലക്കാട് മാത്രം സൂര്യാഘാതമേറ്റത്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് നിഗമനം. മാർച്ച് മാസം തുടങ്ങിയത് മുതൽ ശരാശരി പകൽ സമയത്തെ താപനില 40 ഡിഗ്രിയായിരുന്നു. അടുത്തടുത്ത രണ്ട് ദിവസങ്ങളുൾപ്പെടെ നാല് പ്രാവശ്യമാണ് ഈ മാസം ചൂട് 41 ഡിഗ്രിയിലെത്തിയത്.

ഇതിന് മുമ്പ് 2015ലാണ് ആദ്യമായി പാലക്കാട് അന്തരീക്ഷ താപനില 41 ഡിഗ്രി രേഖപ്പെടുത്തിയത്. 2016ൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് പാലക്കാട്ടെ റെക്കോർഡ് ചൂട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താപനില ഉയരുമെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നതും ഇതാദ്യമായാണ്. ബാഷ്പീകരണ തോത് കൂടിയതുൾപ്പെടെയുളള കാലാവസ്ഥ വ്യതിയാനങ്ങളാണ് ചൂട് കൂടാൻ കാരണമായി മുണ്ടൂർ ഐആർടിസിയുടെ വിലയിരുത്തൽ.

പകൽസമയത്ത് നേരിട്ട് വെയിലേൽക്കരുതെന്ന് ഉൾപ്പെടെ നിർദ്ദേശങ്ങളുണ്ടെങ്കിലും പലരും കൃത്യമായി പാലിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. പട്ടാമ്പി, ഓങ്ങല്ലൂർ, കഞ്ചിക്കോട് മേഖലകളിലാണ് സൂര്യാഘാതമേറ്റവരിലേറെയും. ഈ പ്രദേശങ്ങളിൽ കൂടുതൽ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ചിത്രം: ഷെഫീഖ് ബിൻ മുഹമ്മദ്

പാലക്കാട് ഇക്കുറി നേരത്തെ കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളൊഴിഞ്ഞതും, തണൽമരങ്ങൾ കുറഞ്ഞതും ആഘാതം കൂട്ടിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിലൂടെ പകൽ സമയത്ത് ഇരുചക്ര വാഹനങ്ങളിലെ യാത്രക്ക് നിയന്ത്രണം വേണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. വരൾച്ചാ മുൻകരുതൽ നടപടികൾ തീരുമാനിക്കാനാണ് യോഗം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. റവന്യൂ അഡീഷണൽ സെക്രട്ടറിക്കാണ് വരൾച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഏകോപന ചുമതല. എല്ലാ ജില്ലകളിലും ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടുന്ന സാ​ഹചര്യത്തിലാണ് അടിയന്തര യോ​ഗം വിളിച്ചിരിക്കുന്നത്. ഇത് തുട‌ന്നാൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് മന്ത്രിമാർക്ക് യോഗം വിളിച്ച് ചേർക്കാൻ കഴിയാത്തതിനാലാണ് ചീഫ് സെക്രട്ടറി യോ​ഗം വിളിച്ചിരിക്കുന്നത്.

സൂര്യാഘാതത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങൾ പരിശോധിക്കാൻ റവന്യൂ- ആരോഗ്യ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. വരൾച്ച നേരിടാനും ശു​ദ്ധ ജല ലഭ്യത ഉറപ്പാക്കാനും വേണ്ട പദ്ധതികൾ ഇന്ന് നടക്കുന്ന ടെലി കോൺഫറൻസിങ്ങിൽ അവതരിപ്പിക്കാൻ ജില്ലാ കളക്ട‌മാ‌‌‌ർക്ക് നി‌‍ർദ്ദേശം നൽകിയിട്ടുണ്ട്. വരൾച്ച നേരിടാൻ ജില്ലകൾക്ക് നൽകേണ്ട ഫണ്ടിന്‍റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.