സില്‍വര്‍ലൈന്‍ സര്‍വ്വേക്കായി ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം:സിൽവർ ലൈനിൽ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ സി.പി.എം നിലപാട് വ്യകതമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു.സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ശ്രീധരൻ്റെ നിലപാട്.ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സിൽവർലൈനിൽ ഇ. ശ്രീധരന്‍റെ ബദൽ നിർദ്ദേശത്തെ പിന്തുണച്ച കെ.സുരേന്ദ്രന്‍റെ നടപടിക്കെതിരെ ബിജെപിയിൽ ഭിന്നത. സുരേന്ദ്രന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ചർച്ച കൂടാതെ അതിവേഗം നിലപാടെടുത്തതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്.ബദൽ നിർദ്ദേശം സമർപ്പിച്ചതിന് പിന്നാലെ അതിവേഗം പൊന്നാനിയിലെത്തി ഇ ശ്രീധരനെ കണ്ട് എതിർപ്പെല്ലാം ഉപേക്ഷിച്ച സുരേന്ദ്രന്‍റെ നടപടി വലിയ ചർച്ചയായിക്കഴിഞ്ഞു. ബദലിൽ ഏറ്റെടുക്കുന്ന ഭൂമി കുറവാണ്. എന്നാൽ സിൽവർലൈനെ എതിർക്കാൻ പാർട്ടി നേരത്തെ ഉന്നയിച്ച പാരിസ്ഥിതികപ്രശ്നവും സാമ്പത്തിക ബാാധ്യതയും അതേ പടി തുടരുന്നു. ഈ സാഹചര്യത്തിൽ കണ്ണടച്ചുള്ള പിന്തുണക്കെതിരെയാണ് പാർട്ടിയിൽ നിന്ന് തന്നെയുള്ള എതിർപ്പ്

സംസ്ഥാന ഘടകംമാത്രമല്ല, ദേശീയനേതൃത്വവും സിൽവർലൈനിനെ എതിർത്തതാണ്. നയം മാറ്റണമെങ്കിൽ പാർട്ടി ഫോറങ്ങളിൽ ചർച്ചവേണം. അത്തരം ചർച്ചയൊന്നുമില്ലാതെയായിരുന്നു സംസ്ഥാന അധ്യക്ഷന്‍റെ പിന്തുണ പ്രഖ്യാപിക്കൽ. ശ്രീധരൻ ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണം അവസാനിപ്പിക്കാനായിരുന്നു സന്ദർശനമെന്ന് സുരേന്ദ്രനെ അനുകൂലിക്കുന്നവർ വിശദീകരിക്കുന്നുണ്ട്. കൂടിക്കാഴ്ചക്ക് അപ്പുറം വിശദാംശങ്ങൾ കൂടുതൽ അറിയാത്ത ബദലിനെ ഒറ്റയടിക്ക് പിന്തുണച്ചതിലാണ് പ്രശ്നം, സിപിഎം ബിജെപി ഡീൽ എന്ന കോൺഗ്രസ് ആക്ഷേപത്തിന് വരെ മറുപടി പറയേണ്ടതിലാണ് നേതാക്കൾക്ക് അമർഷം