എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്

തിരുവനന്തപുരം: എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ, മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. കേരളം ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവായത് മൂന്നു കോടി എഴുപത് ലക്ഷം വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായത് തമിഴ്നാട്ടിലാണ്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉൾപ്പെട അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.

ബിഹാറിനു ശേഷം കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ഉത്തർപ്രദേശ് ഒഴികെ പതിനൊന്നിടത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് പൂർത്തിയായി. ഉത്തർപ്രദേശിൽ ഇതിന് ഈ മാസം 31 വരെ സമയം നല്കിയിരിക്കുകയാണ്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെ ഒഴിവാക്കിയുള്ള കരട് പട്ടികകളിലെ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കും. തമിഴ്നാട്ടിൽ പതിനഞ്ച് ശതമാനം അഥവാ 97 ലക്ഷം വോട്ടർമാകെ ഒഴിവാക്കിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പശ്ചിമ ബംഗാളിൽ 58 ലക്ഷം പേർ ഒഴിവായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കണക്ക് ചൂണ്ടിക്കാട്ടിയാണ് എസ്ഐആറിനെതിരായ ആക്ഷേപം കേന്ദ്ര സർക്കർ നേരിടുന്നത്. ഗുജറാത്തിൽ 73 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായി. മധ്യപ്രദേശിൽ 42.74 ലക്ഷം വോട്ടർമാരുടെ കുറവാണ് കരട് പട്ടികയിലുള്ളത്. ഛത്തീസ്ഗഡിൽ 27 ലക്ഷം പേർ ഒഴിവായി. ആൻഡമാനിൽ 54000 പേർ പട്ടികയിൽ ഇല്ല. യുപി മാറ്റി നിർത്തിയാൽ കേരളം അടക്കം പതിനൊന്ന് ഇടങ്ങളിൽ 36 കോടി വോട്ടർമാരാണ് നിലവിലെ പട്ടികയിൽ. എസ്ഐആറിനു ശേഷമുള്ള കരടിൽ മൂന്നു കോടി എഴുപത് ലക്ഷം പേരാണ് ആകെ കുറഞ്ഞത്. വിവിധ സംസ്ഥാനങ്ങളിൽ പട്ടികയിൽ ആക്ഷേപം ഉന്നയിക്കാനുള്ള തീയതി അടുത്ത മാസം 23നാണ് അവസാനിക്കുന്നത്. പശ്ചിമ ബംഗാളിൽ അനർഹർ പട്ടികയിൽ കടന്നു കൂടി എന്ന ആക്ഷേപം ബിജെപി ഉന്നയിച്ചിട്ടുണ്ട്. ഫെബ്രുവരി 21 നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ നിശ്ചയിച്ച തീയതി. എന്നാൽ കോടതി ഇടപെടൽ ഉണ്ടായാൽ ഇത് വീണ്ടും നീണ്ടേക്കാം. അന്തിമ പട്ടിക കൂടി വന്ന ശേഷമേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ എന്ന സൂചനയാണ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്നത്.