'മഠത്തില്‍ തുടരും'; ഹൈക്കോടതി തീരുമാനത്തില്‍ സന്തോഷമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
ഒരുതെറ്റും ചെയ്യാത്ത തന്നെ പുറത്താക്കാന്‍ കാണിച്ച ആവേശം സഭാനേതൃത്വം ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ സ്വീകരിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കുറ്റപ്പെടുത്തി.
വയനാട്: പൊലീസ് സംരക്ഷണം നല്‍കാനുള്ള ഹൈക്കോടതി തീരുമാനത്തില്‍ സന്തോഷമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. പൊലീസ് സംരക്ഷണത്തില്‍ മഠത്തില്‍ തുടരും. ഭക്ഷണത്തിന് പറമേ മഠത്തിലെ മറ്റ് കന്യാസ്‍ത്രീകള്‍ക്കുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടും. ഒരുതെറ്റും ചെയ്യാത്ത തന്നെ പുറത്താക്കാന്‍ കാണിച്ച ആവേശം സഭാനേതൃത്വം ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ സ്വീകരിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കുറ്റപ്പെടുത്തി.
സിസ്റ്റർ ലൂസി കളപ്പുരക്കലിന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കാരക്കാമല മഠത്തിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് വി രാജാ വിജയരാഘവൻ അദ്ധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും കോടതി പരിഗണിക്കും. സിസ്റ്റർ ലൂസി മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്‍സിസി മാനന്തവാടി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംരക്ഷണമാവശ്യപ്പെട്ട് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്.
Read More: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണം, ഹൈക്കോടതി ഇടക്കാല ഉത്തരവ്