കോൺഗ്രസ് പുറത്താക്കിയ ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ ഇനിയും പാലക്കാട് മണ്ഡലം ചുമക്കണോ എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്നും ശിവൻകുട്ടി
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ എം എൽ എ സ്ഥാനം കൂടി രാജിവെക്കണമെന്ന ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് പുറത്താക്കിയ ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ ഇനിയും പാലക്കാട് മണ്ഡലം ചുമക്കണോ എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. രാഹുലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പുറത്താക്കൽ
കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനത്ത് നിന്നും രാജി ചോദിച്ച് വാങ്ങണമെന്ന ആവശ്യവും ഉയരുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കെ പി സി സി കടുത്ത നടപടി സ്വീകരിച്ചത്. ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ രാഹുലിനെ പുറത്താക്കിയെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചത്.
ബലാത്സംഗം, ഗർഭഛിദ്രം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം പ്രിൻസിപ്പിൾ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ രാഹുലിന്റെ അറസ്റ്റിന് തടസ്സമില്ലാതായി. കോടതി വിധി വന്നതിന് ശേഷമാണ്, നിലവിൽ പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായിരുന്ന രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കെ പി സി സി പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. നേരത്തെ ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.



