വിഴിഞ്ഞം തുറമുഖത്തുനിന്ന് കരമാർഗമുളള ചരക്കുനീക്കത്തിന് കസ്റ്റംസിന്‍റെയും അനുമതിയായി. അടുത്ത മാസം പതിനെട്ട് മുതലാണ് വിഴിഞ്ഞത്ത് റോഡുവഴി ചരക്കുനീക്കം തുടങ്ങുക.ദേശീയപാതയിലൂടെ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ നേരത്തെ അനുമതി കിട്ടിയിരുന്നു.

സമ്പൂർണ്ണ തുറമുഖം

തിരുവനന്തപുരം: ചിത്രം മാറുന്ന ചുവടുവയ്പ്പിനരികെ വിഴിഞ്ഞം. ഇതുവരെ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം മാത്രമായിരുന്നെങ്കിൽ ഇനി കരവഴിയും ചരക്കുനീക്കം. അതിന് കസ്റ്റംസിന്‍റെ നിർണായക അനുമതിയുമായി. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നൽകിയിരുന്നു. ട്രയൽ റണ്ണും നടത്തി. അടുത്ത മാസം പതിനെട്ടിന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ, ഫ്ലാഗ് ഓഫ് ചെയ്യും.സമ്പൂർണ കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും.നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിൽ എത്തിച്ചാണ് റോഡ് മാർഗം ചരക്കുനീക്കം നടക്കുന്നത്.ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ കൊണ്ടുപോകാം.

ഷിപ്പിങ് കമ്പനികൾക്കും ഏജന്‍റുമാർക്കും ടെർമിനൽ ഓപ്പറേറ്റർമാർക്കും രജിസ്റ്റർ ചെയ്യാം.തുറമുഖത്ത് ഇറക്കുന്ന ചരക്കുകൾ 48 മണിക്കൂറിനുളളിൽ നീക്കണമെന്നാണ് കസ്റ്റംസ് നിർദേശം. രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം മാറുമ്പോൾ ഗതാഗതച്ചെലവ് കുറയുമെന്നും വിതരണശൃംഖല കൂടുതൽ ശക്തമാകുമെന്നുമാണ് പ്രതീക്ഷ.തുറമുഖത്തിന്‍റെ നേട്ടം നേരിട്ട് ലഭ്യമായിത്തുടങ്ങുമെന്നും കണക്കുകൂട്ടൽ.

18ന് മിഷൻ സമുദ്ര ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുന്നുണ്ട്. നിക്ഷേപകർ ഉൾപ്പടെ പങ്കെടുക്കും. വിഴിഞ്ഞം പ്രവർത്തനം തുടങ്ങിയിട്ട് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടൈനർ കൈകാര്യം ചെയ്തതിലൂടെ ലോകോത്തര മരീടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം കൈവരിച്ചിട്ടുണ്ട്.