സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും വിവരമറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തി
ജയ്പൂർ: രാജസ്ഥാനിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ചു. ജോഥ്പൂരിലെ രാംനഗർ ഗ്രാമത്തിലെ ഒരു കുടിലിലാണ് ദാരുണമായ സംഭവം നടന്നത്. ആറ് മാസം പ്രായമായ കുട്ടിയെ അടക്കമാണ് വീടിന് മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രതികാരക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും വിവരമറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കീഴിൽ സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നെന്ന് ബിജെപി ആരോപിച്ചു. സർക്കാറിന് ഭരണം നിലനിർത്തുന്നതിൽ മാത്രമാണ് ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് കുറ്റപ്പെടുത്തി.
അതേസമയം ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം നടന്നു. തകർന്ന ട്രാൻസ്ഫോർമർ വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാൻസ്ഫോര്‍മർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരവിട്ടു.
