ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും
ഇന്ന് കോടതിയുടെ സമയം അവസാനിച്ചതിനാൽ പരിഗണിക്കാൻ ആയില്ല. ഇന്നത്തെ അവസാനത്തെ കേസ് ആയാണ് ലാവലിൻ ലിസ്റ്റ് ചെയ്തിരുന്നത്
ദില്ലി: ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇന്ന് കോടതിയുടെ സമയം അവസാനിച്ചതിനാല്‍ കേസ് പരിഗണിക്കാന്‍ ആയില്ല. വിശദമായ വാദം കേള്‍ക്കേണ്ടതിനാൽ ഇന്നത്തെ അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാന്‍ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ വാദം നടത്താൻ തയ്യാറാണെന്ന നിലപാട് നേരത്തെ പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു. അതേസമയം കേസില്‍ അനുബന്ധ രേഖകള്‍ കോടതിയില്‍ സമർപ്പിക്കാമെന്ന് അറിയിച്ച സിബിഐ ഇതുവരെയും രേഖകള്‍ കൈമാറിയിട്ടില്ല
വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. രണ്ട് കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതിനാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കാതെ അപ്പീൽ നിലനിൽക്കില്ലെന്നും സിബിഐയോട് സുപ്രിംകോടതി പറഞ്ഞിരുന്നു.