മുസ്ലീം സ്ത്രീകൾ ആത്മാഭിമാനം ഉള്ളവരാണെന്നും ഇനി ഒരാളും ഇത്തരം പരാമർശം ആവർത്തിക്കരുതെന്നും സുഹന പ്രതികരിച്ചു.
കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തത് മുസ്ലീം സ്ത്രീകളുടെ വിജയമെന്ന് സാമൂഹ്യ പ്രവർത്തക വി പി സുഹറ. മുസ്ലീം സ്ത്രീകൾ ആത്മാഭിമാനം ഉള്ളവരാണെന്നും ഇനി ഒരാളും ഇത്തരം പരാമർശം ആവർത്തിക്കരുതെന്നും സുഹന പ്രതികരിച്ചു. നിയമനടപടി ഉണ്ടാകാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വന്നു. ഇത് തട്ടത്തിന്റെ മാത്രം പ്രശ്നമല്ല. മൗലികവകശ പ്രശ്നം കൂടിയാണ്. നിയമ പോരാട്ടം തുടരുമെന്നും വി പി സുഹറ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തില്‍ വി പി സുഹറ നൽകിയ പരാതിയിലാണ് ഫൈസി മുക്കത്തിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 295എ, 298 എന്നീ വകുപ്പാണ് ഫൈസി മുക്കത്തിനെതിരെ ചുമത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്‍റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം പരാതി നൽകിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പിന്നീട് നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടിയിൽ വി പി സുഹ്റ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
