പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേഷ്കുമാറാണ്. കൊല്ലം തലവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ.   

കൊല്ലം: സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാറെന്ന് കേരളാ കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കുമാർ. പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേഷ്കുമാറാണ് എന്നാണ് മനോജ് കുമാർ പറയുന്നത്. കൊല്ലം തലവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ.

Add Asianetnews as a Preferred SourcegooglePreferred

ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ ആർ ബാലകൃഷ്ണ പിള്ളയുടെയും ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായിരുന്നു. അദ്ദേഹമാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞയിടയ്ക്കാണ് കേരളാ കോൺഗ്രസ് ബി വിട്ട് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. പരാതിക്കാരിയെക്കൊണ്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചത് ഗണേശ് കുമാറും പി എയും ചേർന്നാണ് എന്നാണ് മനോജ് കുമാർ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരു രഹസ്യം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അറിയാം. അത് അദ്ദേഹം പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. ആ രഹസ്യം എന്താണെന്ന് തനിക്കറിയാം. ഉമ്മൻ ചാണ്ടി തുറന്നു പറയാത്തിടത്തോളം അത് തുറന്ന് പറയാൻ തനിക്കു നിർവ്വാഹം ഇല്ലെന്നും മനോജ് കുമാർ‌ പറയുന്നു. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞ രഹസ്യം എന്നത് നേരത്തെ വാർത്തകളിൽ നിറഞ്ഞ കാര്യമായിരുന്നു. അത് എന്താണെന്ന് ഉമ്മൻ ചാണ്ടി ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ കാര്യമാണ് എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. 

അതേസമയം, മനോജ് കുമാറിന്റെ ആരോപണങ്ങൾ സോളാർ കേസിലെ പരാതിക്കാരിയായ സരിത എസ് നായർ നിഷേധിച്ചു. അടിസ്ഥാനം ഇല്ലാത്ത ആരോപണമാണ് ശരണ്യ മനോജിന്റേതെന്ന് സരിത പ്രതികരിച്ചു.