നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് സോളാർ കേസ്

തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ അന്വേഷണ തീരുമാനം പ്രതീക്ഷിച്ചതാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതലയില്‍ എത്തിയപ്പോള്‍ തന്നെ സോളാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രതീക്ഷിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് സോളാർ കേസ്. ഉമ്മൻചാണ്ടി ഉൾപ്പെടയുള്ള നേതാക്കൾക്ക് എതിരെയുള്ള കേസ് സിബിഐക്ക് വിട്ടത് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. നാലേമുക്കാൽ വർഷം ഒന്നും ചെയ്യാത്ത സ‍ർക്കാർ തുടർ ഭരണം കിട്ടില്ലെന്നുറപ്പായതോടെ കേസ് സിബിഐക്ക് വിട്ടതെന്നാണ് യുഡിഎഫിന്‍റെ വിമർശനം. അന്വേഷണം നേരിടുന്ന യുഡിഎഫ് നേതാക്കൾ നടപടിക്കെതിരെ കോടതിയെ സമീപ്പിക്കില്ല. അതേസമയം സ്വർണക്കടത്ത് കേസിന് പുറമെ സോളാർ കേസ് ഉയർന്നുവരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരമാണ് കേസ് സിബിഐക്ക് വിട്ടതെന്ന വിശദീകരണം നടത്തിയായിരിക്കും എൽഡിഎഫ് വിമർശനങ്ങളെ നേരിടുക.