സോളാർ കേസ്: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് സരിതയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം 40 ലക്ഷം കൈകൂലി വാങ്ങി എന്നായിരുന്നു ആരോപണം
തിരുവനന്തപുരം: സോളാർ കേസിൽ (solar case ) മുതിർന്ന കോൺഗ്രസ് (congress leader) നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ (Aryadan Muhammed) വിജിലൻസ് (vigilance inquiry ) അന്വേഷണം. വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു, ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സോളാർ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്താണ് സരിതയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 40 ലക്ഷം കൈകൂലി വാങ്ങി എന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനമായത്. മുൻ മന്ത്രിയായതിനാൽ സർക്കാരിന്റേയും സംസ്ഥാന ഗവർണറുടേയും അനുമതി ആവശ്യമായിരുന്നു.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനും കോഴ നല്‍കിയെന്ന് സോളാർ കേസിലെ പ്രതി സരിതയാണ് വെളിപ്പെടുത്തിയത്. 1.90 കോടി രൂപ രണ്ടുഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിളയ്ക്ക് നല്‍കിയെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നല്‍കിയെന്നും സരിത നായര്‍ കമ്മീഷിനില്‍ മൊഴി നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം.