വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാറിനെ (35) യാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരസേനയിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചു വരികയയായിരുന്നു ഇയാൾ. സംസ്ഥാന പാതയിൽ തട്ടത്തുമലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. തന്‍റെ വാഹനം അപകടത്തിൽപ്പെട്ടുവെന്നും അതിനുള്ളിൽ ആൾ കുടുങ്ങിക്കിടക്കുകയാണെന്നും കാണിച്ച് അനീഷ് തന്നെയാണ് ഫയർഫോഴ്സ് കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് കടയ്ക്കൽ ഫയർഫോഴ്സ് നിലയത്തിൽ നിന്നുള്ള സേനാംഗങ്ങൾ ഉടൻതന്നെ സംഭവസ്ഥലത്തെത്തി.

എന്നാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വാഹനം അപകടത്തിൽപ്പെട്ടിട്ടില്ലെന്നും അനീഷ് റോഡിൽ നിൽക്കുകയാണെന്നുമാണ് കണ്ടത്. തുടർന്ന് അന്വേഷിച്ചപ്പോൾ ഇന്ധനം തീർന്നെന്ന് പറഞ്ഞ ഇയാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതോടെ പൊലീസും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പൊലീസിനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.