ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഇടപാടുകൾക്കായി പൊതു സംവിധാനം വരുന്നു. ഡോളറിനെ ആശ്രയിക്കാതെ സ്വന്തം കറൻസിയിൽ വ്യാപാരം നടത്താൻ ഇത് സഹായിക്കും. ബ്രിക്സ് പേ എന്ന ഈ സംവിധാനം ഉടൻ യാഥാർഥ്യമാകുമെന്നാണ് സൂചന.
ദില്ലി: ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ ഇടപാടുകൾക്ക് പൊതു സംവിധാനം വരുന്നു. ബ്രിക്സ് സംയുക്ത പ്രസ്താവനയിൽ നിർണായക പ്രഖ്യാപനം ഉണ്ടായേക്കും. പൊതു കറൻസിയേക്കാൾ സ്വന്തം കറൻസിയിൽ തന്നെ ഡോളറിനെ ആശ്രയിക്കാതെ ഇടപാട് നടത്താൻ പറ്റുന്നതാകും പുതിയ സംവിധാനം. ഇതിനായി ഡാറ്റ പങ്കുവയ്ക്കുന്നതിൽ ചില രാജ്യങ്ങൾക്ക് ഉള്ള ആശങ്ക പരിഹരിച്ചാൽ ബ്രിക്സ് പേ സംവിധാനം ഉടൻ യാഥാർഥ്യം ആകുമെന്ന് അധികൃതർ അറിയിച്ചു. ബ്രിക്സ് പേ ബാങ്കിംഗ് പേയ്മെൻ്റ് എഗ്രിമെൻ്റ് ഇന്ന് പ്രഖ്യാപിക്കുമെന്നും ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് അറിയിച്ചു. നേരത്തെ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്കും വിനിമയത്തിനും ഡോളർ ആണ് എല്ലാ രാജ്യങ്ങളും ഉപയോഗിച്ചിരുന്നത്. എന്നാൽ ഏകീകൃത സംവിധാനം വരുന്നതോടെ സ്വന്തം കറൻസിയിൽ തന്നെ ഡോളറിനെ ആശ്രയിക്കാതെ ഇടപാട് നടത്താൻ രാജ്യങ്ങൾക്കാകും.

