തൊയക്കാവില്‍ പിതാവിനെ മകന്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരന്‍ (80) ആണ് മരിച്ചത്

തൃശൂര്‍: തൊയക്കാവില്‍ പിതാവിനെ മകന്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരന്‍ (80) ആണ് മരിച്ചത്. സംഭവത്തില്‍ കുമാരന്‍റെ മകന്‍ പ്രജീഷിനെ കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. കനോലി പുഴയില്‍ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു കുമാരന്‍. വീടിനകത്തേക്ക് കയറാന്‍ ഒരുങ്ങവെ, പിറകിലൂടെ എത്തിയ പ്രജീഷ് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുമാരന്‍റെ കഴുത്തിന് പിറകില്‍ ആഞ്ഞുവെട്ടുകയായിരുന്നു.

വെട്ടേറ്റ കുമാരന്‍ സംഭവസ്ഥലത്തുതന്നെ രക്തം വാര്‍ന്ന് മരിച്ചു. ക്രൂരമായ കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസും പ്രദേശവാസികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ വടക്കേക്കാട് പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. കൊലപാതകത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണായ സംഭവം നടന്നത്.