മീനച്ചിൽ നദീതടത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അത്യാധുനിക മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നു. 

കോട്ടയം: മീനച്ചിൽ നദീതടത്തിലെ ഉരുൾ പൊട്ടൽ സാധ്യതയുളള പ്രദേശങ്ങളിൽ അത്യാധുനിക മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നു. അതിതീവ്ര മഴയും മണ്ണിടിച്ചിലും മേഖലയിൽ കൂടി വരുന്ന സാഹചര്യത്തിലാണ് പരീക്ഷണാർത്ഥമുളള മുന്നറിയിപ്പ് സംവിധാനം. കുസാറ്റ്, ഇസ്രോ, എൻവയോൺമെന്റൽ റിസോർഴ്സ് റിസർച്ച് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മഴയൊന്ന് കനത്താൽ മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീതിയും. ഒപ്പം മിന്നൽ പ്രളയസാധ്യതയും. അടിക്കടിയുണ്ടാവുന്ന ദുരന്തസമാനമായ സാഹചര്യം നേരത്തെ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്നതിനൊപ്പം കരുതൽ നടപടികൾക്ക് വേഗം കൂട്ടാനാണ് പുതിയ സംവിധാനം. പശ്ചിമഘട്ട മലനിരകളിൽ ഉരുൾപൊട്ടൽ സാധ്യത കൂടിയ മേഖലകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.

ഇതു പ്രകാരം വഴിക്കടവ്, പാതാമ്പുഴ, മേച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് പദ്ധതി. ശക്തമായ മഴയിൽ മണ്ണിനടിയിലേക്കിറങ്ങുന്ന വെളളത്തിന്റെ അളവ്, ഭൂഗർഭ ജലനിരപ്പിന്റെ രീതി തുടങ്ങി മണ്ണിടിച്ചിൽ സാധ്യതകൾ കൃത്യമായി കണ്ടെത്താനും വിശകലനം നടത്താനും നൂതന സംവിധാനം വഴി സാധിക്കും. പരീക്ഷണം വിജയം കണ്ടാൽ പശ്ചിമഘട്ടത്തിൻ്റെ കൂടുതൽ മേഖലകളിലേക്ക് ഈ രീതി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.