പെഗാസസ് ചോർത്തൽ: ഭരണഘടനയുടേയും സ്വകാര്യതയുടേയും ലംഘനം, അന്വേഷണം വേണമെന്ന് എംബി രാജേഷ്
ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ പറ്റാത്ത കാര്യമാണിത്. ഫോൺ ചോർത്തൽ സ്വകാര്യതയുടേയും ഭരണഘടനയുടേയും ലംഘനമാണ്
തിരുവനന്തപുരം: പെഗാസാസ് ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ ചോർത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ പറ്റാത്ത കാര്യമാണിത്. ഫോൺ ചോർത്തൽ സ്വകാര്യതയുടേയും ഭരണഘടനയുടേയും ലംഘനമാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും എം.ബി.രാജേഷ് പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം വ്യാഴാഴ്ച ആരംഭിക്കുമെന്ന് സ്പീക്കർ അറിയിച്ചു. ഇരുപത് ദിവസത്തേക്കാണ് സമ്മേളനം നടക്കുക. ബജറ്റ് പാസാക്കലാണ് പ്രധാന അജണ്ട. പോക്സോ കേസ് പ്രതിയുടെ വക്കാലത്ത് സ്വീകരിച്ച മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായ പരാതിയിൽ സാധാരണ നടപടി ക്രമം പാലിച്ച് അന്വേഷണം നടക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
നിയമസഭാഗംങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാനാണ് ഭരണഘടന അവർക്ക് ചില സവിശേഷ സംരക്ഷണം നൽകുന്നത്. സ്പീക്കറാണ് സഭയുടെ പരമാധികാരി. കെകെ രമയുടെ മകനെതിരായ ഭീഷണി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കടലാസ് രഹിത നിയമസഭ നവംബർ ഒന്നിന് പൂർണ്ണമാക്കാനാണ് ലക്ഷ്യം. എംഎൽഎ ഹോസ്റ്റലിൽ ബുദ്ധിമുട്ടുകളുണ്ടെന്ന് അംഗങ്ങൾ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ഹോസ്റ്റൽ പൊളിച്ച് പണിയുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona