കരമ അഷ്റഫ് മൗലവി അടക്കം കേസിലെ 10 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്
പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ എൻ ഐ എ അന്വേഷണം റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും. എൻ ഐ എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി ഇന്ന് പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. എൻ ഐ എക്ക് കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമ അഷ്റഫ് മൗലവി അടക്കം കേസിലെ 10 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക തീരുമാനം ഇന്നുണ്ടാകുമോ എന്നത് കണ്ടറിയണം.
യു എ പി എ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസിൽ ഇല്ലെന്നതാണ് പ്രതികൾ പ്രധാനമായും ചൂണ്ടികാണിച്ചിട്ടുള്ളത്. എൻ ഐ എ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും പ്രതികൾ ഹർജിയിൽ പറയുന്നുണ്ട്. അന്തിമ കുറ്റപത്രം നൽകിയ കേസ് എൻ ഐ എ ഏറ്റെടുത്തത് നിയമവിരുദ്ധമാണ്. സെഷൻസ് കോടതിയിലെ ഫയലുകൾ എൻ ഐ എ കോടതിയിലേക്ക് മാറ്റിയതും ചട്ടപ്രകാരമല്ലെന്നും പ്രതികളുടെ ഹർജിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിൽ 16 നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ നിന്നാണ് ശ്രീനിവാസനെ വെട്ടിക്കൊല്ലാൻ തീരുമാനിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇക്കാരണത്താൽ, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണമായ സംഭവങ്ങളുടെ കൂട്ടത്തിൽ ശ്രീനിവാസൻ കൊലക്കേസും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എൻ ഐ എ ഏറ്റെടുക്കാൻ നടപടികൾ തുടങ്ങിയത്. കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങിയാണ് എൻ ഐ എ. അന്വേഷണം തുടങ്ങിയത്.
