തൂണേരിയിലെ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനിവാസന്‍ തൂണേരിയാണ് സ്വാഗത ഗാനം എഴുതിയത്

കോഴിക്കോട്: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ സ്വാഗത ഗാനമൊരുക്കിയത് കോഴിക്കോട് നാദാപുരത്തിനടുത്തുള്ള തൂണേരിയിലെ മേൽശാന്തിയാണ്. തൂണേരിയിലെ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനിവാസന്‍ തൂണേരിയാണ് സ്വാഗത ഗാനം എഴുതിയത്. കേരള നവോത്ഥാന ചരിത്രവും സാംസ്കാരിക പാരമ്പര്യവുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്വാഗത ഗാനമെന്ന് ശ്രീനിവാസന്‍ തൂണേരി പറഞ്ഞു. തിരുവനന്തപുരത്ത് ജനുവരിയിലാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക.

കുട്ടിക്കാലം മുതൽ കവിതകൾ എഴുതിത്തുടങ്ങിയ ശ്രീനിവാസൻ, സ്കൂൾ കലോത്സവങ്ങളിൽ കവിതാരചനയിൽ സമ്മാനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കൂൾ കലോത്സവത്തിന് സ്വാഗത ഗാനം എഴുതാൻ കഴിഞ്ഞത് ഇരട്ടി മധുരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ വിട്ട് കോളജിലെത്തിയപ്പോഴും കവിതയെഴുത്ത് വിട്ടില്ല. ഇന്‍റർസോണ്‍ കലോത്സവങ്ങളിൽ അഞ്ച് വർഷം കവിതാരചനയിൽ തിളങ്ങി. മൗനത്തിന്‍റെ സുവിശേഷം (2017), ഇഞ്ചുറി ടൈം (2023) എന്നീ രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതൽ സമൂഹമാധ്യമങ്ങളിലും സജീവമായി എഴുതുന്നു. 

ബംഗാള്‍ രാജ്ഭവന്‍ ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്‌സ് എക്‌സലന്‍സി കവിതാ പുരസ്‌കാരം, തുഞ്ചന്‍ ഉത്സവം ദ്രുതകവിതാ പുരസ്‌കാരം, അങ്കണം സാംസ്‌കാരികവേദി ടി വി കൊച്ചുബാവ സ്മാരക കവിതാ പുരസ്‌കാരം, എറണാകുളം ജനകീയ കവിതാവേദിയുടെ ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്‌കാരം, ഉത്തര കേരള കവിതാ സാഹിത്യവേദി അക്കിത്തം സ്മാരക പുരസ്‌കാരം, നല്ലെഴുത്ത് കാവ്യാങ്കണം പുരസ്കാരം, സപര്യ രാമായണ കവിതാ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

'രണ്ടര മാസം പഠിച്ചു, കിട്ടി എന്നല്ല'; ഐഇഎസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഏക മലയാളി; വിജയ രഹസ്യവുമായി അൽ ജമീല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം