രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം; എ വിജയരാഘവന് ജാഗ്രത കുറവുണ്ടായിയെന്ന് എം സി ജോസഫൈന്‍
രമ്യ ഹരിദാസിനെതിരായ അശ്ലീല പരമാര്‍ശത്തിൽ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനെതിരെ വനിതാ കമ്മീഷൻ
തിരുവനന്തപുരം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇടതുമുന്നണി കൺവീനർ എ വിജയരാഘവന് ജാഗ്രത കുറവുണ്ടായിയെന്ന് എം സി ജോസഫൈന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജോസഫൈന്‍ പറഞ്ഞു.
അതേസമയം, എ വിജയരാഘവനെതിരായ പരാതിയിൽ ഇന്ന് രമ്യ ഹരിദാസിന്‍റെ മൊഴിയെടുക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കറാണ് മൊഴിയെടുക്കുക. രണ്ട് ദിവസത്തിനകം മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകുമെന്ന് തിരൂർ ഡിവൈഎസ്പി അറിയിച്ചു.
സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കെന്നായിരുന്നു ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രമ്യയ്ക്കതിരെ സംസാരിച്ചത്. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
Read more: രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി എല്‍ഡിഎഫ് കൺവീനർ എ വിജയരാഘവൻ