മൂന്ന് മെഡിക്കൽ കോളേജുകളിൽ സ്റ്റെന്‍റ് വിതരണം നിർത്തിയിട്ട് ആഴ്ചകള്‍; നാളെ ചര്‍ച്ചയെന്ന് ആരോഗ്യ വകുപ്പ്
കുടിശ്ശിക 43 കോടി രൂപ ആയതിനെ തുടർന്ന് കഴിഞ്ഞ മാസം 19 മുതലാണ് കമ്പനികൾ വിതരണം നിർത്തിയത്.
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലേക്കുള്ള സ്റ്റെന്‍റ് വിതരണം നിർത്തിയ കമ്പനികളുമായി ആരോഗ്യ വകുപ്പ് നാളെ ചർച്ച നടത്തും. കുടിശ്ശിക 43 കോടി രൂപ ആയതിനെ തുടർന്ന് കഴിഞ്ഞ മാസം 19 മുതലാണ് കമ്പനികൾ വിതരണം നിർത്തിയത്. കോഴിക്കോട് , ആലപ്പുഴ , തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്‍റ് നല്‍കുന്നതിനാണ് വിതരണക്കാരുടെ സംഘടന നിയന്ത്രണമേര്‍പ്പെടുത്തിയത്. മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്കും സ്റ്റെന്‍റ് കടമായി നല്‍കേണ്ടെന്ന് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
കുടിശിക പെരുകിയതിനെത്തുടര്‍ന്നാണ് മെഡിക്കൽ കോളേജുകളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം പ്രതിസന്ധിയിലായത്. 43കോടി രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. തിരുവനന്തപുരത്ത് പതിനാല് കോടി ,കോഴിക്കോട് പത്ത് കോടി , ആലപ്പുഴ എട്ടര കോടി എന്നിങ്ങനെയാണ് കുടിശിക കണക്ക്. ഇത് നൽകണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 20 മുതല്‍ സ്റ്റെന്‍റ് നൽകുന്നത് നിർത്തി വച്ച് വിതരണക്കാര്‍ സമരം തുടങ്ങിയെങ്കിലും സര്‍ക്കാര്‍ മൗനത്തിലായതോടെയാണ് മൂന്നിടത്തും ഇനി സ്റ്റെന്‍റ് കടമായി നൽകേണ്ടെന്ന് വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്.