Asianet News MalayalamAsianet News Malayalam

പോറ്റി വളർത്താൻ കൊണ്ടുവന്ന കുട്ടി പീഡനത്തിനിര, ഗർഭിണി; ഒന്നുമറിയാതെ ശിശുക്ഷേമസമിതി

2017 ൽ പ്രതി കുട്ടിയെ പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വർഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ശിശുക്ഷേമ സമിതി അറിയുന്നത്.

stepfather raped a girl in Kannur child welfare failure
Author
Kannur, First Published Jan 13, 2021, 9:13 AM IST

കണ്ണൂര്‍: പോറ്റി വളർത്താൻ സർക്കാരിൽ നിന്നും സ്വീകരിച്ച പെൺകുട്ടിയെ കണ്ണൂരിൽ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മുന്‍ ശിശുക്ഷേമസമിതിക്ക് ഗുരുതര വീഴ്ച. തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചയാൾക്ക് യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി പതിനാല് കാരിയെ കൈമാറിയത്. നേരത്തെ രണ്ട് വിവാഹം ചെയ്തതും അതിൽ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സി ജി ശശികുമാർ കൂത്തുപറമ്പിൽ താമസിച്ചിരുന്നത്. 2017 ൽ കുട്ടിയെ ഇയാൾ പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വർഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ശിശുക്ഷേമ സമിതി അറിയുന്നത്.

പോറ്റിവളർത്താൻ ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിൽ കൂത്തുപറമ്പ് സ്വദേശി സി ജി ശശികുമാർ അറസ്റ്റിലായത് കഴിഞ്ഞ ശനിയാഴ്ചയാണ്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യ പിടിയിലായി. മാതാപിതാക്കൾ മരിച്ച 14 വയസുള്ള പെൺ കുട്ടിയെ കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും 2016 ലാണ് പ്രതി വളർത്താൻ കൊണ്ടുപോകുന്നത്. കഴിഞ്ഞ മാസം കുട്ടിയുടെ സഹോദരിയെ കൗൺസിലിംഗ് ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ വീട്ടിലേക്ക് വെക്കേഷന് ചെന്നപ്പോൾ തന്നെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും കുട്ടി മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കൂത്തുപറമ്പ് പൊലീസിന് കിട്ടിയത്. മൂന്ന് വർഷം പ്രതിയുടെ വീട്ടിൽ കഴിഞ്ഞ കുട്ടി 2017 ൽ ഗർഭിണി ആയിരുന്നു. പ്രതി ആരുമറിയാതെ ഗർഭം അലസിപ്പിച്ചു. വൈദ്യ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്.

ശുശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണം കിട്ടാനുമാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളർത്താൻ നൽകുന്ന സർക്കാർ പദ്ധതി. ഇങ്ങനെ നൽകുമ്പോൾ കുട്ടിയെ വളർത്താൻ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തണം. ഈ കുട്ടിയെ നൽകുമ്പോൾ കാര്യക്ഷമമായ അന്വേഷണങ്ങളൊന്നും നടന്നില്ല. നാടക പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശിയായ ശശികുമാർ വിമുക്ത ഭടൻ എന്ന് കള്ളം പറഞ്ഞാണ് കൂത്തുപറമ്പിനടുത്തുള്ള കണ്ടംകുന്നിൽ എട്ടുവർഷം മുമ്പ് താമസം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കല്യാണം കഴിച്ചത് മറച്ചുവച്ചാണ് ഇയാൾ മൂന്നാമതും വിവാഹം കഴിച്ചത്. ആദ്യത്തെ ബന്ധത്തിൽ കുട്ടികൾ ഉള്ള കാര്യവും ഇയാൾ മറച്ചുവച്ചു. ഭാര്യയെയും കുട്ടിയെയും ഇയാൾ മദ്യപിച്ചെത്തി മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. സംരക്ഷണയിൽ വിട്ടുനൽകുന്ന കുട്ടിക്ക് എല്ലാ മാസവും കൗൺസിലിംഗ് നൽകണം എന്ന നിയമം ഇവിടെ നടപ്പായില്ല.

2012 -14 കാലയളവിൽ എറണാകുളത്ത് നിന്നും കോഴിക്കോട്ട് നിന്നും സമാനമായി രണ്ട് പെൺ കുട്ടികളെ സ്വീകരിച്ചിരുന്ന കാര്യവും കണ്ണൂരിലെ ശിശുക്ഷേമ സമിതിക്ക് അറിയില്ല. 2017ൽ ഈ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷവും മറ്റൊരു പെൺകുട്ടിയെ പോറ്റിവളർത്താൻ താത്പര്യമുണ്ടെന്ന് കാട്ടി ഇയാൾ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നൽകിയിരുന്നു എന്നതും ചേർത്ത് വായിക്കേണ്ടതാണ്.
 

Follow Us:
Download App:
  • android
  • ios