ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ ഇതിനോടകം പൂർത്തിയായി. ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ക്ലിയറൻസ് കൂടി ലഭിച്ചാൽ മൃതദേഹം  ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികൾ തുടങ്ങും

ദില്ലി: ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി. ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ ഇതിനോടകം പൂർത്തിയായി. ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ക്ലിയറൻസ് കൂടി ലഭിച്ചാൽ മൃതദേഹം ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികൾ തുടങ്ങും. നിലവിൽ സൗമ്യയുടെ മൃതദേഹം ടെൽ അവിവിലെ ഫോറൻസിക് ലാബിൽ സൂക്ഷിച്ചിരിക്കുകയാണ്.

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ അറിയിച്ചിരുന്നു. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോര്‍ക്ക ബന്ധപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ അകാലവിയോഗത്തില്‍ കുടുംബത്തിന് സഹായകരമാകുന്ന വിധമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona