നാട്ടുകാരെ ബോധ്യപ്പെടുത്താനായി രണ്ടും കല്‍പ്പിച്ച് പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലെ എം ബി ബിഎസ് ക്ലാസിലെത്തിയത്. പിന്നീട് ക്ലാസില്‍ നിന്നും സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവം വലിയ വിവാദമായിരുന്നു. നീറ്റ് പരീക്ഷയും കടന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്ലസ് ടു വിദ്യാര്‍ത്ഥിനി എങ്ങനെയെത്തിയെന്ന പൊലീസ് അന്വേഷണത്തില്‍ ആണ് കാര്യങ്ങള്‍ വ്യക്തമായത്. പരീക്ഷാ ഫലം നോക്കിയപ്പോള്‍ പറ്റിയ പിഴവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് കുട്ടിയെ എംബിബിഎസ് ക്ലാസിലിരിക്കാനായി പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്‍റെ സന്തോഷത്തില്‍ കുടുംബ സമേതം ഗോവയിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാ ഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ നാട്ടില് പെണ്‍കുട്ടിയെ അഭിന്ദനിച്ച് ഫ്ളെക്സ് ബോര്‍ഡുകളുമുയര്‍ത്തി. പക്ഷേ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഫലം പരിശോധിച്ചതില്‍ പിഴവ് വന്നെന്ന് പെണ്‍കുട്ടിക്ക് മനസിലായത്.

റാങ്ക് പതിനയ്യായിരത്തിന് മുകളിലാണെന്ന് മനസിലായതോടെ പെണ്‍കുട്ടി മനോവിഷമത്തിലായി. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി രണ്ടും കല്‍പ്പിച്ച് പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലെ എം ബി ബിഎസ് ക്ലാസിലെത്തിയത്. പിന്നീട് ക്ലാസില്‍ നിന്നും സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങെളെല്ലാം വ്യക്തമായത്. രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞു.

നിജസ്ഥിതി മനസിലായതോടെ സംഭവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ക്ലാസിലിരുന്ന സംഭവത്തില്‍ വ്യാജരേഖകളൊന്നും ചമച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നും, പെണ്‍കുട്ടിയുടെ ഭാവിയെക്കരുതിയുമാണ് തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. അതേ സമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. 

Read More : പാഠ്യപദ്ധതി പരിഷ്കരണത്തിൽ നിന്നും സർക്കാർ പിന്നോട്ട്; സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി