ഒറ്റപ്പാലം തോട്ടക്കരയിൽ വീടിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന മൂന്നും ആറും വയസ്സുള്ള സഹോദരങ്ങൾക്ക് തെരുവ് നായയുടെ കടിയേറ്റു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും കഴിഞ്ഞയാഴ്ച ഏഴ് പേർക്ക് കടിയേറ്റിരുന്നുവെന്നും നാട്ടുകാർ ആശങ്കയോടെ പറയുന്നു.
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു. തോട്ടക്കര പൂളക്കാപറമ്പ് സ്വദേശികളായ ദീപക് - രശ്മി ദമ്പതികളുടെ മക്കളായ മൂന്ന് വയസ്സുകാരി ദെൻവിക, ആറ് വയസ്സുകാരൻ റിഥിൻ രാജ് എന്നീ സഹോദരങ്ങൾക്കാണ് കടിയേറ്റത്. വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് നായ കുട്ടികളെ ആക്രമിച്ചത്. പരിക്കേറ്റ ഇരു കുട്ടികളെയും ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകളും ചികിത്സയും നൽകിവരികയാണ്. ഈ പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ചയും ഇതേ പ്രദേശത്ത് ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും കുരുന്നുകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.


