കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വീണ്ടും കുഞ്ഞിന് നേരെ തെരുവ് നായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ ആണ് തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. 

തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‍ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകി.

കണ്ടുനിൽക്കാനാകാത്ത വിധമാണ് കുഞ്ഞു റോസ്ലിയയുടെ മുഖത്തെ പരിക്കുകൾ. കൺപോളകൾ, ചുണ്ട്, കഴുത്ത് എല്ലാം കടിച്ചുകീറി. ഒപ്പമുണ്ടായിരുന്ന മൂത്ത കുട്ടി ചാടി ജനലിൽ കയറിയതിനാൽ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുഞ്ഞിനെ രക്ഷിച്ചത്. കണ്ണിനും പരിക്കേറ്റതിനാൽ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. വാക്സിനും സീറവും ശേഷം പ്ലാസ്റ്റിക് സർജറിയും വേണ്ടി വരും.

 നായ്ക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ തുടരുന്നതിനിടെയാണ് കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരണം വരുന്നത്. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകൾക്കകം ചത്ത് പോയിരുന്നു. 

പരിശോധനക്ക് വിധേയമാക്കാതെ കുഴിച്ച് മൂടിയത് നാട്ടുകാരുടെ എതിര്‍പ്പിനും ഇടയാക്കി. തുടർന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവൺമെന്റ് വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിൽ നായയുടെ ശരീര സാമ്പിളുകൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് പേ വിഷ ബാധ ഉണ്ടെന്ന് ഉറപ്പിക്കുന്നത്. കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചവർ ഉൾപ്പെടെ കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പത്തോളം പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. കണ്ണിന് പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയിരുന്നു. വാക്സീനും സീറവും ശേഷം പ്ലാസ്റ്റിക് സർജറിയും അടക്കം ചികിത്സാ നടപടികളുമായി ആശുപത്രി അധികൃതര്‍ മുന്നോട്ട് പോകുകയാണ്.

തെരുവുനായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയ നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം അനുവദിക്കും; മന്ത്രിസഭയോ​ഗ തീരുമാനം

Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News