ലോക്ക് ഡൗൺ: പൊലീസ് പരിശോധന ഇന്നും കർശനം, പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു
പായിപ്പാട് ലോക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഇത്തരം കേന്ദ്രങ്ങളിൽ പോലീസ് പ്രത്യേക പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
കൊച്ചി: സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധന കർശനമാക്കിയതോടെ സംസ്ഥാനത്തെ നിരത്തുകളിൽ ആളുകൾ നന്നേ കുറഞ്ഞു. റോഡുകളിലെല്ലാം പൊലീസ് സാന്നിധ്യം സജീവമായതോടെ അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ കാര്യത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കൊച്ചിയിൽ ഇന്ന് ഉച്ചവരെ ഇരുപതിൽ താഴെ കേസുകൾ മാത്രമാണ് ഉച്ചവരെ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം അടക്കം മറ്റു ജില്ലകളിലും കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പായിപ്പാട് ലോക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഇത്തരം കേന്ദ്രങ്ങളിൽ പോലീസ് പ്രത്യേക പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികളെ പുറത്താക്കിയാൽ ഉടമകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അത്ത് ജില്ലാ ഭരണകൂടം അറിയിച്ചു.
അത്യാവശ്യ യാത്രക്കായി പാസുകൾ വാങ്ങുന്നതിന് പോലീസ് സ്റ്റേഷനുകളിലെത്തുന്നവരുടെ തിരക്ക് കുറയ്ക്കാൻ ഇന്ന് മുതൽ ഓൺലൈൻ പാസ് സംവിധാനവും നിലവിൽ വന്നു. പാസിന് അപേക്ഷിക്കുന്നവരുടെ വിശദാംശങ്ങൾ പ്രത്യേക പരിശോധിച്ചായിരിക്കും അനുമതി നൽകുക. ആഴ്ചയിൽ മൂന്ന് തവണ മാത്രമായിരിക്കും ഓൺ ലൈൻ പാസിന് ഒരാൾക്ക് അപേക്ഷിക്കാൻ സാധിക്കുക.
അതേസമയം സമൂഹവ്യാപനത്തിനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് ജില്ലകൾ തോറും കൂടുതൽ സൗകര്യങ്ങൾ അധികൃതർ ഏർപ്പാടാക്കുന്നുണ്ട്. എറണാകുളത്തടക്കം ഇതിനായി ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്.