അവശ്യ സർവീസ് അല്ലാത്ത തുണിക്കടകൾ, ജ്വല്ലറികൾ, ചെരിപ്പ് കടകൾ തുടങ്ങിയവയ്ക്കൊന്നും ബുധനാഴ്ച്ച വരെ തുറക്കാൻ അനുമതിയുണ്ടാവില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുളളൂ. നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കളും മറ്റും വിൽക്കുന്ന കടകൾക്കും ഇളവുണ്ടാകും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 7.30 വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്. ശുചീകരണ തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ അനുമതിയുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അവശ്യ സർവീസ് അല്ലാത്ത തുണിക്കടകൾ, ജ്വല്ലറികൾ, ചെരിപ്പ് കടകൾ തുടങ്ങിയവയ്ക്കൊന്നും ബുധനാഴ്ച്ച വരെ തുറക്കാൻ അനുമതിയുണ്ടാവില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. സംസ്ഥാനത്തിന് യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. 

അതേസമയം, സംസ്ഥാനത്ത് 40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായി. ഇവരെ മുതിർന്ന പൗരന്മാരായി പരിഗണിച് മുന്‍ഗണനാ ക്രമം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. വാക്‌സിന്‍ കിട്ടാൻ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്നലെ മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാവില്ല. 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്‌സിനേഷന്‍ തുടരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona