Asianet News MalayalamAsianet News Malayalam

ഭിന്നശേഷിക്കാരുടെ റോഡ് ഉപരോധം തുടരുന്നു; സ്ഥിരം ജോലി ഉറപ്പുകിട്ടാതെ പിന്നോട്ടില്ലെന്ന് സമരസമിതി

മൂവായിരത്തിലേറെ ഭിന്നശേഷിക്കാരാണ് സ്ഥിര നിയമനം കാത്തിരിക്കുന്നത്.കാല് വയ്യാത്തവർ മുതൽ ബധിരരും മൂകരും ആയവർ വരെ പ്രതിഷേധത്തിനെത്തിയിട്ടുണ്ട്

strike continues in front of secreteriet by disabled persons
Author
Thiruvananthapuram, First Published Jun 28, 2022, 10:22 AM IST

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ താൽകാലികമായി (temporary staff)ജോലി ചെയ്ത ശേഷം പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ(disabled persons) സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സമരം(strike) തുടരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ റോ‍ഡ് ഉപരോധിച്ചാണ് സമരം. റോഡിലെ പ്രതിഷേധം ഇന്നലെയാണ് തുടങ്ങിയത്. അവശതകൾക്കിടയിലും നീതി കിട്ടുംവരെ റോഡിൽ പ്രതിഷേധം തുടരാനാണ് തീരുമാനം. സമരം ശക്തമായതോടെ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരുന്നു.  മന്ത്രിയോ മന്ത്രി ഓഫിസിൽ നിന്നുള്ള ഉതതരവാദപ്പെട്ടവരോ ജില്ലാ കളക്ടറോ നേരിട്ടെത്തി ചർച്ച നടത്തി ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരക്കാരുടെ നിലപാട്. എഡിഎം ചർച്ച നടത്താമെന്ന് ഇന്നലേയും അറിയിച്ചിരുന്നെങ്കിലും സമരക്കാർ വഴങ്ങിയില്ല. 

മൂവായിരത്തിലേറെ ഭിന്നശേഷിക്കാരാണ് സ്ഥിര നിയമനം കാത്തിരിക്കുന്നത്.കാല് വയ്യാത്തവർ മുതൽ ബധിരരും മൂകരും ആയവർ വരെ പ്രതിഷേധത്തിനെത്തിയിട്ടുണ്ട്. എംപ്ലോയ്മെന്‍റ് എക്സേഞ്ച് വഴി 2004 മുതൽ താത്കാലിക ജോലി ചെയ്ത് പിരിച്ചുവിട്ടവർക്ക് ഇത് അതിജീവന സമരമാണ്. റോഡ് ഉപരോധം റോ‍ഡിൽ കിടന്നുള്ള പ്രതിഷേധമായിരുന്നു ഇന്നലെ 

2003 വരെ താത്കാലികമായി ജോലി ചെയ്ത എല്ലാ ഭിന്നശേഷിക്കാരേയും സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് 2013ൽ സ്ഥിരപ്പെടുത്തി. ഫെബ്രുവരി 28 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം നടത്തിയായിരുന്നു ആദ്യഘട്ട സമരം. കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം ഒരു മാസത്തിനകം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി. ഇത് നടപ്പാകാതെ വന്നതോടെയാണ് അവശതകൾ മറികടന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭിന്നശേഷിക്കാർ നീതി തേടി തെരുവിലിറങ്ങിയത്.

പൊതുനിയമനം നേടുന്നതിന് പ്രായപരിധി കഴിഞ്ഞവരും കൂലിവേല ചെയ്ത് ജീവിക്കാൻ ശേഷിയില്ലാത്തവരുമാണ് സമരരംഗത്തുള്ളത്..  സംസ്ഥാനസർക്കാരിന്‍റെ 20 ലക്ഷം പേർക്ക് തൊഴിൽ നൽക്കുന്ന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയോ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചോ സ്ഥിരം നിയമനം നൽകണമെന്നാണ് ആവശ്യം.

Follow Us:
Download App:
  • android
  • ios