കായംകുളം പുത്തൻതെരുവ് പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഷാദിലിനെയും ഷാഹിദിനെയും പൊലീസ് സംഘം തടഞ്ഞുനിർത്തി. എഎസ്ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് രണ്ടുപേരെയും മർദ്ദിച്ചുവെന്നാണ് പരാതി.
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് സ്കൂൾ വിദ്യാർഥികളെ പൊലീസ് ആളു മാറി മർദ്ദിച്ചു. പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികളെയാണ് സിഐ ഉൾപ്പടെയുള്ള പൊലീസ് സംഘം തടഞ്ഞു നിർത്തി മർദ്ദിച്ചത്.
വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. കായംകുളം പുത്തൻതെരുവ് പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഷാദിലിനെയും ഷാഹിദിനെയും പൊലീസ് സംഘം തടഞ്ഞുനിർത്തി. എഎസ്ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് രണ്ടുപേരെയും മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദിച്ച ശേഷം ദേഹപരിശോധന നടത്തിയ പൊലീസ് ആള് മാറിപ്പോയെന്ന് പറഞ്ഞ് പെട്ടെന്ന് സ്ഥലം വിട്ടതായും വിദ്യാർഥികൾ പറഞ്ഞു.
പിന്നാലെ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഘത്തെ കാറിലെത്തിയ മറ്റൊരു സംഘം മർദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. മര്‍ദ്ദിച്ച ശേഷം ആള് മാറിയെന്ന മനസ്സിലായതോടെ പൊലീസ് കുട്ടികളെ വിട്ടയച്ചു.
ഇതിനിടെ മൊഴിയെടുക്കാൻ ആശുപത്രിയിൽ എത്തിയ കായംകുളം സിഐയെ മർദ്ദനത്തിരയായ വിദ്യാർഥികൾ തിരിച്ചറിഞ്ഞതോടെ സിപിഎം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ജീപ്പിൽ കയറിയ സിഐയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു വെച്ചതോടെ ആശുപത്രി പരിസരത്ത് സംഘർഷമായി. വിദ്യാർഥികളെ മര്‍ദ്ദിച്ചതിനെതിരെ കോണ്‍ഗ്രസ്സ്, കെഎസ്യു പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
