ഹയർ സെക്കന്റെറി മാർക്കും കീമിലെ സ്കോറും ചേർത്തുള്ള നിലവിലെ ഏകീകരണത്തിൽ സംസ്ഥാന സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്നുവെന്ന പരാതിയെ തുടർന്നാണ് മാറ്റം കൊണ്ട് വരാൻ തീരുമാനിച്ചത്.

തിരുവനന്തപുരം: കീം ഫലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശകളിൽ സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുക്കും. മാർച്ചിൽ ശുപാർശ നൽകിയിട്ടും സർക്കാർ തീരുമാനം വൈകിയത് കൊണ്ടാണ് ഫലപ്രഖ്യാപനം നീളുന്നത്.

ഹയർ സെക്കന്റെറി മാർക്കും കീമിലെ സ്കോറും ചേർത്തുള്ള നിലവിലെ ഏകീകരണത്തിൽ സംസ്ഥാന സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്നുവെന്ന പരാതിയെ തുടർന്നാണ് മാറ്റം കൊണ്ട് വരാൻ തീരുമാനിച്ചത്. ഹയർസെക്കണ്ടറിയിലെ ഫിസിക്സ്, കെമിസ്ട്രി മാത്ത്സ് വിഷയങ്ങളിലെ മാർക്ക് കീമിൻറെ സ്കോറും ചേർത്താണ് ഏകീകരണം. ഈ രീതിയിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ വിദ്യാർത്ഥികളെക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നുവെന്നാണ് വ്യാപക പരാതി. പരാതിക്കൊടുവിലാണ് ഏകീകരണ ഫോർമുല പരിഷ്കരിക്കാൻ തീരുമാനിച്ചത്.

മാർക്ക് ഏകീകരണത്തിൽ അഞ്ച് തരം മാറ്റങ്ങൾ നിർദേശിച്ചാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. നീറ്റ് ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കീം ഫലം വന്നില്ല. തുടർ പഠനത്തിനുള്ള തീരുമാനം എടുക്കാൻ പോലുമാകാതെ വിദ്യാർത്ഥികൾ ആശങ്കയിലാണ്. സർക്കാർ നയപരമായ തീരുമാനമെടുത്താൽ രണ്ട് ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് എൻട്രൻസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചത്.