പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാർത്ഥികൾ, ഓൺലൈൻ പ്രചാരണം ശക്തമാകുന്നു
നീറ്റ്, ജെഇഇ പരീക്ഷൾ നീട്ടിവെക്കില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കിയിരുന്നു. പരീക്ഷ നടത്തിപ്പിന്റെ നിർദ്ദേശങ്ങളുംപുറത്തിറക്കി. ഇതിനു പിന്നാലെയാണ് കൊവിഡ് സാഹചര്യത്തിലുള്ള പരീക്ഷ വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന ഓൺലൈൻ പ്രചാരണം ശക്തമാകുന്നത്.
ദില്ലി: അടുത്ത മാസം നടക്കാനിരിക്കുന്ന നീറ്റ്, ജെഇഇ അടക്കമുള്ള പ്രവേശന പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ ഓൺലൈൻ പ്രചാരണം ശക്തമാകുന്നു. ക്യാമ്പയിന്റെ ഭാഗമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് നിരാഹാരസമരത്തിലാണ്. പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.
സെപ്തംബറിൽ പ്രവേശന പരീക്ഷകൾക്ക് സുപ്രീം കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ പരീക്ഷ നടത്തിപ്പുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണ്. നീറ്റ്, ജെഇഇ പരീക്ഷൾ നീട്ടിവെക്കില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കിയിരുന്നു. പരീക്ഷ നടത്തിപ്പിന്റെ നിർദ്ദേശങ്ങളുംപുറത്തിറക്കി. ഇതിനു പിന്നാലെയാണ് കൊവിഡ് സാഹചര്യത്തിലുള്ള പരീക്ഷ വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന ഓൺലൈൻ പ്രചാരണം ശക്തമാകുന്നത്. SARTYAGRAHAGAINSTEXAMSINCOVID എന്ന ഹാഷ് ടാഗിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്ക് താഴെ വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധം അറിയിക്കുകയാണ്.
വിദ്യാര്‍ഥികളുടെ മൻ കി ബാത് കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വിദ്യാർത്ഥികളുടെ ആശങ്ക
കണക്കിലെടുക്കണമെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. എൻഎസ് യു, ഇടത് വിദ്യാർത്ഥി സംഘടനകൾ , കോൺഗ്രസ്, ആംആദ്മി പാർട്ടി,സമാജ് വാദി പാർട്ടി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളും ക്യാന്പയിന് പിന്തുണയുമായി എത്തി. നേരത്തെ ബിജെപിയുടെ രാജ്യസഭാംഗം സുബ്രമണ്യ സ്വാമി പരീക്ഷകൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നീറ്റ് പരീക്ഷ മാറ്റിവെക്കുകയോ പരീക്ഷകൾക്കായി വിദേശത്ത് നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് ക്വാറ്റൻറ്റീൻ ഒഴിവാക്കുകയോ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.