സഹകരണ ബാങ്കുകൾ വഴി നെല്ല് സംഭരിക്കുന്നത് ചർച്ച ചെയ്യാൻ നടത്തിയ മന്ത്രിസഭാ ഉപസമിതി യോഗം പൂർത്തിയായി. നെല്ല് സംഭരിക്കാൻ തയാറാണെന്ന് 31 സഹകരണ സംഘങ്ങൾ അറിയിച്ചു. കൂടാതെ നെല്ല് സംഭരണം നടപ്പാക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി വി എൻ വാസവൻ.
പാലക്കാട്: നെല്ല് സംഭരിക്കാൻ തയാറാണെന്ന് 31 സഹകരണ സംഘങ്ങൾ അറിയിച്ചതായി മന്ത്രി വി എൻ വാസവൻ. സഹകരണ ബാങ്കുകൾ വഴി നെല്ല് സംഭരിക്കുന്നത് ചർച്ച ചെയ്യാൻ നടത്തിയ മന്ത്രിസഭാ ഉപസമിതി യോഗം പൂർത്തിയായി. ഇതിനുശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു. ഉപസമിതി യോഗത്തിൽ സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ സംഘങ്ങൾ സ്വാഗതം ചെയ്തതായും മന്ത്രി അറിയിച്ചു. ഗോഡൗൺ ഇല്ലാത്തവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും ബാങ്കുകൾ മില്ലുകൾക്ക് നെല്ല് കൊടുക്കുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നെല്ല് സംഭരണം നടപ്പാക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യോഗം ചേർന്ന ശേഷം സൗകര്യ പ്രദമായ ഗോഡൗണുകൾ രണ്ട് ദിവസത്തിനകം കണ്ടെത്തും. നെല്ല് എടുത്ത് ഒരാഴ്ചയ്ക്കകം തന്നെ പണം നൽകുകയും ചെയ്യും. സപ്ലൈകോയ്ക്ക് ആവശ്യമായ ഫണ്ട് ഉണ്ട്. ഫണ്ട് പ്രശ്നം ഉണ്ടെങ്കിൽ കേരള ബാങ്ക് സഹകരണ സംഘങ്ങൾക്ക് നൽകും. മറ്റ് ജില്ലകളിലും സമാന മാതൃക സ്വീകരിക്കുകയും ഇതൊരു സ്ഥിരം സംവിധാനമാക്കുകയും ചെയ്യും. 1400 കോടി രൂപയാണ് കേന്ദ്രസർക്കാർ കുടിശ്ശിക. നിലവിലെ പ്രതിസന്ധിക്കുള്ള കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു.


