മേയർ വി കെ പ്രശാന്തിനെ ആക്രമിച്ച കേസ്; ബിജെപി കൗൺസിലറടക്കം 21 പേർക്കെതിരെ കുറ്റപത്രം
വധശ്രമം, ഗൂഡാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ബിജെപി കൗൺസിലർമാർക്കെതിരെ ചുമത്തിയിരിക്കുന്നത്
തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെ ആക്രമിച്ച കേസിൽ ബിജെപി കൗൺസിലറടക്കം 21 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. മ്യൂസിയം പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. 2017 നവംബർ 18 നാണ് ആക്രമണമുണ്ടായത്.
കൗൺസിൽ ഹാളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം, ഗൂഡാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ബിജെപി കൗൺസിലർമാർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. മേയറെ ഒരുകൂട്ടം ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് തള്ളുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നഗരസഭയുടെ മുകളിലത്തെ നിലയിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തള്ളിയിടുകയായിരുന്നു. നിലത്ത് വീണ മേയര്‍ക്ക് കാലിനാണ് പരുക്കേറ്റത്.