കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ പികെ ഫിറോസ്, എംകെ മുനീറിന്റെ പിൻഗാമിയാവുന്നത് വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണെന്ന് കരുതുന്നു. പാർട്ടിയിൽ വിഭാഗീയതകളില്ലെന്നും കൊടുവള്ളിയിൽ വൻ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. റോഡ് ഷോയോടെയാണ് ഫിറോസ് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്

കോഴിക്കോട്: കൊടുവള്ളിയിൽ എം കെ മുനീറിന്റെ പിൻഗാമി എന്നത് അംഗീകാരവും വലിയ ഉത്തരവാദിത്വവും എന്ന് യു ഡി എഫ് സ്ഥാനാർഥി പി കെ ഫിറോസ്. കൊടുവള്ളി യു ഡി എഫിന്റെ ശക്തി കേന്ദ്രമാണ്. ഇത്തവണ പാർട്ടിയിലോ മുന്നണിയിലോ വിഭാഗീയതയോ പ്രശ്നങ്ങളോ ഇല്ലെന്നും വലിയ വിജയം നേടുമെന്നും ഫിറോസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലീഗ് നേതാക്കൾ വിമതരാകുന്നത് പാർട്ടിയെ ബാധിക്കില്ല. വിമതർ ഉള്ളിടത്തടക്കം മുസ്ലിം ലീഗും യു ഡി എഫും മികച്ച വിജയം നേടുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. കൊടുവള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് ഫിറോസ് പ്രതികരിച്ചത്. കൊടുവള്ളി മുതൽ താമരശ്ശേരി വരെ റോഡ് ഷോ നടത്തിയാണ് യു ഡി എഫ് സ്ഥാനാർഥി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.

പിൻഗാമികൾ യോഗ്യരെന്ന് മുനീർ

മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക മികച്ചതാണെന്നും പാർട്ടി തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് എം കെ മുനീർ പ്രതികരിച്ചത്. യുവാക്കൾക്കും സ്ത്രീകൾക്കും വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അർഹമായ പരിഗണന നൽകിയ പട്ടികയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തവണ താൻ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പാർട്ടി നേരത്തെ അറിയിച്ചിരുന്നുവെന്നും, തന്റെ നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തനിക്ക് പകരം വരുന്നത് തികച്ചും യോഗ്യരായ യുവാക്കളാണെന്നും അവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുനീർ കൂട്ടിച്ചേർത്തു. ആരോഗ്യം ഇല്ല, വിശ്രമിക്കണം എന്ന് സൈബർ ഇടത്ത് പ്രചാരണം ഉണ്ടായി, അത് ശരി അല്ല. സൈബർ ഇടത്ത് അങ്ങനെ തന്നെ തോൽപ്പിക്കാൻ ആകില്ലെന്നും മുനീർ വ്യക്തമാക്കി. കോഴിക്കോട് സൗത്തിൽ മത്സരിക്കും എന്നത് പ്രചാരണമായിരുന്നുവെന്നും ശരിയായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടുവള്ളിയിൽ ഇക്കുറി എം കെ മുനീറിന് പകരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് മുസ്ലിം ലീഗിനായി കളത്തിലിറങ്ങുന്നത്. പി കെ ഫിറോസ് അടക്കം 25 സ്ഥാനാർഥികളെയാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്. വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് കുഞ്ഞാലിക്കുട്ടി മാറിയതാണ് ഏറ്റവും ശ്രദ്ധേയം.