സിപിഎമ്മിന്റെ വോട്ട് കിട്ടുമെന്ന സുധാകരന്റെ അവകാശ വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുധാകരൻ കോൺ​ഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഹരിപ്പാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ആലപ്പുഴ: ജി സുധാകരൻ എന്തും പറയുമെന്നും സുധാകരൻ എത്തിയ രാഷ്ട്രീയ ക്യാംപ് അതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഇപ്പോൾ വെച്ചത് കോൺ​ഗ്രസിന്റെ തൊപ്പിയാണ്. അതുകൊണ്ട് പഴയതൊക്കെ തള്ളിപ്പറയണം. പ്രീതി കിട്ടാൻ സുധാകരൻ എന്തും പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജി സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകും. സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ല. വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. ഇത് സംബന്ധിച്ച് നേരത്തെ ആലോചന നടന്നു. സിപിഎമ്മിന്റെ വോട്ട് കിട്ടുമെന്ന സുധാകരന്റെ അവകാശ വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുധാകരൻ കോൺ​ഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയുടെ വോട്ട് കിട്ടാനാണ് സ്വതന്ത്രന്‍റെ വേഷം. ഐഡിയ കോണ്‍ഗ്രസിന്‍റേതാണോ ബിജെപിയുടേതാണോ എന്നാണ് അറിയേണ്ടത്. ഹരിപ്പാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുധാകരനെ സുധാകരൻ ആക്കിയത് സിപിഎം ആണെന്നും പാർട്ടി ആണ് സുധാകരനെ വളർത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തെക്കുറിച്ച് സുധാകരൻ പറയുന്നത് അടിസ്ഥാനരഹിതമാണ്. അദ്ദേഹം ഇപ്പോൾ പറയുന്നതിന് അപ്പുറം പറയും. സജി ചെറിയാൻ ജില്ലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സഖാവാണ്. സുധാകരന് സജിയോട് ഉള്ള വൈരാഗ്യം ആയിരിക്കും ഇത്തരം പ്രസ്താവനകളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജില്ലയിൽ മറ്റൊരാൾ സംഘടനപരമായി വളരാൻ അനുവദിക്കില്ല എന്ന മനോഭാവമാണിത്. 

എഫ് സി ആര്‍ എ

എഫ് സി ആര്‍ എ നിയമ ഭേദഗതിയിൽ രാജ്യത്ത് വലിയ ആശങ്കയുണ്ട്. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് തിരിച്ചടിയാണ്. സഹായം ചെയ്യുന്ന സംഘടനകൾക്ക്‌ ആശങ്കയുണ്ട്. സമൂഹത്തിലെ നിസ്സഹായരായ ജനങ്ങൾക്ക് നൽകുന്ന കരുതലും പരിചരണവും തടയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സർക്കാരിനും വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കും വലിയ ആശങ്കയുണ്ട്. എഫ് സി ആര്‍ എ ഭേദഗതി സർക്കാർ പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News