Asianet News MalayalamAsianet News Malayalam

യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം: ഗവർണർ റിപ്പോ‍ർട്ട് തേടി

കേരളാ സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ വൈസ് ചാൻസലറോടാണ് റിപ്പോർട്ട് തേടിയത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന സ്ഥിതിവിവരറിപ്പോർട്ട് നൽകണമെന്നാണ് വൈസ് ചാൻസലറോട് ആവശ്യപ്പെട്ടത്. 

suicide attempt by university college student governor sought report
Author
Thiruvananthapuram, First Published May 7, 2019, 5:13 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഗവർണ‍ർ പി സദാശിവം റിപ്പോർട്ട് തേടി. കേരള സർവകലാശാലയുടെ ചാൻസലറായ ഗവർണർ വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ളയോടാണ് റിപ്പോർട്ട് തേടിയത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന സ്ഥിതിവിവരറിപ്പോർട്ട് നൽകണമെന്നാണ് വൈസ് ചാൻസലറോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. 

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്  കെഎസ്‍യു സംസ്ഥാന സമിതി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും നിവേദനത്തിൽ കെഎസ്‍യു ആവശ്യപ്പെട്ടു.

എസ്എഫ്ഐ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതി വച്ച് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ്  രക്തംവാർന്ന്   ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ  കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. 

കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ കടുത്ത ഭീഷണി നേരിടുന്നെന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ചും യൂണിവേഴ്സിറ്റിയിലെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ഗവർണ‍ർക്ക് നിവേദനം നൽകിയത്.

സംഭവത്തിൽ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.

എന്നാൽ വിദ്യാർത്ഥിയോ രക്ഷിതാക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി പരാതിയൊന്നും നൽകിയിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പാളും പറഞ്ഞു. അതേസമയം സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് എസ്എഫ്ഐ.

Follow Us:
Download App:
  • android
  • ios