ദലിത് യുവാവ് വിനായകന്റെ ആത്മഹത്യ; തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്‍സി എസ്ടി കോടതി
. കേസിൽ പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
![Suicide Dalit youth Vinayakan Thrissur SC and ST Court ordered further investigation sts Suicide Dalit youth Vinayakan Thrissur SC and ST Court ordered further investigation sts](https://static-ai.asianetnews.com/images/01dc19c0b0p1vbpt41dcryfmzq/vinayakan_363x203xt.jpg)
തൃശൂർ: തൃശൂർ എങ്ങണ്ടിയൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതിനെത്തുടർന്ന് ദലിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതി തുടരന്വേഷത്തിന് ഉത്തരവിട്ടു. പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താത്തതിൽ കുടുംബം കോടതിയെ സമീപിച്ചിരുന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരുമെന്ന് വിനായകന്റെ അച്ഛൻ കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃശൂർ എസ് സി, എസ് ടി കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് വിനായകൻ്റെ പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. കുറ്റപത്രത്തിൽ പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയിരുന്നില്ല. പൊലീസ് മർദ്ദനത്തെ തുടർന്ന് വിനായകൻ ആത്മഹത്യ ചെയ്തു എന്നാണ് പരാതി.
2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചു എന്നാരോപിച്ച് മർദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിർദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മർദ്ദനവും അപമാനവും വിനായകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നാണ് കുടുംബം പറയുന്നത്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ആത്മഹത്യാ പ്രേരണ ഒഴിവാക്കിയത് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് രക്ഷപെടാൻ അവസരമൊരുക്കുകയായിരുന്നു എന്ന് ദലിത് സമുദായ മുന്നണി. കോടതി നിരീക്ഷണത്തിൽ നീ തി പൂർവ്വമായ അന്വേഷണമാണ് വിനായകന്റെ കുടുംബവും പ്രതീക്ഷിക്കുന്നത്.