നെയ്യാറ്റിൻകരയിലെ ആത്മഹത്യ; തർക്കഭൂമി ബോബി ചെമ്മണ്ണൂർ വിലകൊടുത്തുവാങ്ങി, ദമ്പതികളുടെ മക്കൾക്ക് കൈമാറും
നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലെ തർക്കഭൂമി ഉടമയിൽ നിന്ന് വിലകൊടുത്ത് വാങ്ങി ബോബിചെമ്മണ്ണൂർ.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലെ തർക്കഭൂമി ഉടമയിൽ നിന്ന് വിലകൊടുത്ത് വാങ്ങി ബോബിചെമ്മണ്ണൂർ. ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകൾ ഇന്നുതന്നെ മരിച്ചവരുടെ മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിത് നൽകും. അതുവരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ചെമ്മണ്ണൂർ ഏറ്റെടുക്കും.
കഴിഞ്ഞ 22-നാണ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും മുമ്പിൽ ദമ്പതിമാരായ രാജനും അമ്പിളിയും ആത്മഹത്യാ ശ്രമം നടത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നു.
നെയ്യാറ്റിൻകര പോങ്ങിലെ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം.