സാജന്റെ ആത്മഹത്യ; പൊലീസ് അന്വേഷണം തുടരും, സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന്
ഉദ്യോഗസ്ഥരിൽ നിന്നെടുത്ത മൊഴികൾ വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം. ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ അന്വേഷണ സംഘം മൊഴി എടുക്കുന്നത് തുടരുന്നു. ഉദ്യോഗസ്ഥരിൽ നിന്നെടുത്ത മൊഴികൾ വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം. അതേസമയം, ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
ആന്തൂർ വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. ആന്തൂർ വിഷയത്തിൽ നിലവിൽ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് മാത്രമാണ് ശ്യാമളയ്ക്ക് എതിരായ നിലപാട് എടുത്തിരിക്കുന്നത്. പൊതുയോഗം വിളിച്ചു ശ്യാമളയുടെ പിഴവുകൾ തുറന്നു പറയുകയും നടപടി ഉറപ്പ് നൽകുകയും ചെയ്ത പി ജയരാജൻ അടക്കമുള്ള നേതാക്കൾ സംസ്ഥാന സമിതിയുടെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റി യോഗത്തിൽ ഇന്ന് ആന്തൂർ വിഷയം അടക്കം ചർച്ചയായേക്കും.
ജൂണ്‍ 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള അദ്ദേഹത്തിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.