ജോലി തേടിപ്പോയ സുനിത ദുബായിൽ വീട്ടുതടങ്കലിൽ; ഒറ്റയ്ക്കായ കുട്ടികളെ വാടക വീട്ടിൽ നിന്നിറക്കി വിട്ട് ഉടമസ്ഥൻ
വാടക നല്‍കാത്തതിനാല്‍ ഈ കുട്ടികളെ മൂന്ന് ദിവസം മുൻപ് ഉടമസ്ഥൻ ഇറക്കി വിട്ടു. നാട്ടുകാരുടെ വീടുകളിലും മറ്റുമാണ് ഇപ്പോള്‍ കുട്ടികളുടെ താമസം
കൊല്ലം:വിദേശത്ത് തൊഴില്‍ തേടി പോയ കൊല്ലം സ്വദേശിയായ യുവതിയെ വീട്ട് തടങ്കലില്‍ ഇട്ട് പീഡിപ്പിക്കുന്നതായി പരാതി. നാട്ടിലേക്ക് മടങ്ങി വരണമെങ്കില്‍ ഒന്നര ലക്ഷം രൂപ വേണമെന്നാണ് ഏജന്‍റിന്‍റെ ആവശ്യം. വാടക നല്‍കാത്തതിനാല്‍ യുവതിയുടെ രണ്ട് പെണ്‍മക്കളെ ഉടമസ്ഥൻ വീട്ടില്‍ നിന്നും ഇറക്കി വിട്ടു.
മാർച്ച് മൂന്നാം തിയതിയാണ് കുണ്ടറ മുളവന സ്വദേശിയായ സുനിത തൊഴില്‍ തേടി ഏജന്‍റ് വഴി ദുബായില്‍ എത്തിയത്. ദുബായില്‍ നിന്നും തമിഴ്നാട് സ്വദേശിയായ സിറാജ് യുവതിയെ ഒമാനിലുള്ള ഒരു അറബിയുടെ വീട്ടില്‍ എത്തിച്ചു. പലവിടുകളില്‍ ജോലിക്കായി കൊണ്ട് പോയി. ഇപ്പോള്‍ നാലാമത്തെ വീട്ടിലാണ് ഉള്ളത്. ഇതുവരെയും ശമ്പളം ലഭിച്ചില്ല നാട്ടിലുള്ള കുട്ടികളെ ഫോൺ ചെയ്യാൻപോലും അനുവദിക്കുന്നില്ല. ഒരാഴ്ച മുൻപ് നാട്ടിലേക്ക് വിളിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
പ്രായ പൂര്‍ത്തി ആകാത്ത രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സുനിതയ്ക്ക്. ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു. കുണ്ടറയില്‍ ഒരു വാടക വീട്ടിലായിരുന്നു താമസം.വാടക നല്‍കാത്തതിനാല്‍ ഈ കുട്ടികളെ മൂന്ന് ദിവസം മുൻപ് ഉടമസ്ഥൻ ഇറക്കി വിട്ടു. നാട്ടുകാരുടെ വീടുകളിലും മറ്റുമാണ് ഇപ്പോള്‍ കുട്ടികളുടെ താമസം. സുനിതയുടെ കുട്ടികൾ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പരാതി കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറിയെന്ന് കളക്ടര്‍ അറിയിച്ചു.