ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി
ദില്ലി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ആഗ്രഹിക്കാത്ത ഗർഭധാരണം അടിച്ചേൽപ്പിക്കാനാവില്ലെന്നും കുട്ടി പഠിക്കേണ്ട സമയമാണ്, ആ കുട്ടിയോട് അമ്മയാകാൻ പറയാൻ സാധിക്കില്ല. അത്തരമൊരു ആഘാതം അടിച്ചേൽപ്പിക്കാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി. ഗർഭസ്ഥശിശുവിന് 30 ആഴ്ച പ്രായമുണ്ടെന്നും കുഞ്ഞ് ജനിച്ചാൽ ദത്ത് നൽകാം എന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി.
ഈ സാഹചര്യത്തിൽ ഗർഭച്ഛിദ്രം നടത്തിയാൽ ഭ്രൂണം ജീവനോടെ പുറത്തുവരാൻ സാധ്യതയുണ്ടെന്നും മാത്രമല്ല പെണ്‍കുട്ടിക്ക് ജീവിതകാലം മുഴുവൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ ദത്തു നൽകാനാണെങ്കിൽ തെരുവിൽ ഒട്ടേറെ കുട്ടികളുണ്ട് പെണ്‍കുട്ടിയുടെ അഭിപ്രായമാണ് വലുത്, കാര്യങ്ങൾ പെണ്‍കുട്ടിയേയും കുടുംബത്തേയും അറിയിച്ച് തീരുമാനം കൈക്കൊള്ളാൻ പറയണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മയാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. ഗർഭിണിയായതിനി പിന്നാലെ മാനസികമായി തകർന്ന പെണ്‍കുട്ടി പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.



