ജഡ്ജിക്ക് സിപിഎം അടുപ്പമുണ്ട്, ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ഉന്നയിച്ച ആശങ്കകൾക്ക് അടിസ്ഥാനമുണ്ട് തുടങ്ങിയവയായിരുന്നു ഹൈക്കോടതി കണ്ടെത്തലുകൾ.
ദില്ലി: കിഴക്കമ്പലം ട്വന്‍റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെതിരായ (Honey M Varghese) ഹൈക്കോടതി (High Court) ഉത്തരവിലെ പരാമർശങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജഡ്ജിക്ക് സിപിഎം അടുപ്പം ഉൾപ്പെടെ ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ഉന്നയിച്ച ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന ഹൈക്കോടതി കണ്ടെത്തലിലാണ് സുപ്രീംകോടതി സ്റ്റേ. ഹണി എം വർഗീസിന്റെ ഹർജിയിൽ ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിപിഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമർശങ്ങൾ. സംസ്ഥാന സർക്കാർ, ദീപുവിന്റെ അച്ഛൻ കുഞ്ഞാരു, സിപിഎം പ്രവർത്തകരായ നാല് പ്രതികൾ എന്നിവർക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ആറാഴ്ച്ചയ്ക്ക് ശേഷം ഹണി എം വർഗീസിന്റെ ഹർജി കോടതി വീണ്ടും പരിഗണിക്കും.
'സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരാം'; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി
ദില്ലി: ലക്ഷദ്വീപ് ഭരണകൂടത്തിന് (Lakshadweep Administrator) തിരിച്ചടി. സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം തുടരാൻ സുപ്രീംകോടതിയുടെ (Supreme Court) ഇടക്കാല ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ ഭരണപരിഷ്കാരത്തിന്‍റെ ഭാഗമായാണ് സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ നിന്ന് ബിഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ച് പൂട്ടിയതും.
ഇതിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകനും ദ്വീപ് സ്വദേശിയുമായ അഡ്വ. അജ്മൽ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷദ്വീപിന്‍റെ തനത് ഭക്ഷണ സംസ്കാരം തർക്കാനും ചില രാഷ്ട്രീയ അജണ്ടയുടെയും ഭാഗമായുമാണ് ഭരണകൂട നടപടി എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസം നീക്കിയെങ്കിലും ആവശ്യത്തിന് ഡ്രൈഫ്രൂട്സ്, മുട്ട അടക്കം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളുടെ പോഷകാഹാര സംരക്ഷണം ഉദ്ദേശിച്ചാണ് ഭരണകൂടത്തിന്‍റെ നടപടിയെന്നുമായിരുന്നു വിശദീകരണം.
