മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയിൽ ഫലപ്രദമായ നടപടിയുണ്ടാകണം. രൺബീർ അലബാദിയ കേസിലാണ് കോടതിയുടെ നിർദ്ദേശം.

ദില്ലി: യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യൽ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാൻ നടപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയിൽ ഫലപ്രദമായ നടപടിയുണ്ടാകണം. രൺബീർ അലബാദിയ കേസിലാണ് കോടതിയുടെ നിർദ്ദേശം. മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രൺബീർ അലബാദിയക്ക് തൻ്റെ പോഡ്കാസ്റ്റ് തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതിന് കരട് തയാറാക്കിയ അഭിപ്രായം തേടണം എന്നും കോടതി കൂട്ടിച്ചേർത്തു.

ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അലബാദിയയുടെ അശ്ലീല പരാമര്‍ശത്തിൽ കേന്ദ്രം കടുത്ത നടപടിയുമായി രംഗത്തെത്തിയിരുന്നു. വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് സർക്കാർ നിർദ്ദേശത്തെ തുടർന്ന് യുട്യൂബ് നീക്കം ചെയ്തിരുന്നു. പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രണ്‍വീര്‍ അലബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. 

ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ലൈംഗിക പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ രണ്‍വീര്‍ അലബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികർത്താക്കൾക്കെതിരെ അസം പൊലീസ് കേസ് എടുത്തു. മുംബൈ പൊലീസും ഇവർക്കെതിരെ നടപടി തുടങ്ങിയിരുന്നു.

Shahabaz death | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്