'ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല', എംപിക്ക് സല്യൂട്ട് പാടില്ലെന്ന് സര്‍ക്കുലറുണ്ടോ?: സുരേഷ് ഗോപി
പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി
കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു മതത്തേയും ബിഷപ്പ് പരാമര്‍ശിച്ചിട്ടില്ല. കൂടിക്കാഴ്ചയിൽ വിവിധ സാമുഹ്യ വിഷയങ്ങൾ ചർച്ച ചെയ്തു. ഭീകരവാദത്തിന് എതിരെ സംസാരിച്ചാൽ ഒരു വിഭാഗത്തിന് എതിരെ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ എന്ത് ചെയ്യും. നാർക്കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട വാക്ക് തന്നോട് ഉപയോഗിക്കരുത്. രാഷ്ട്രീയക്കാരനായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിഷപ്പ് ഹൗസില്‍ എത്തി ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം.
സല്യൂട്ട് വിവാദത്തോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് രൂക്ഷമായാണ് എംപി പ്രതികരിച്ചത്. രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ല. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. സല്യൂട്ട് സമ്പ്രദായമേ വേണ്ട. ഉണ്ടെങ്കിൽ ജനപ്രതിനിധി അത് അർഹിക്കുന്നു. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒല്ലൂരിൽ എസ്‍ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്‍ഐയെ വിളിച്ച് വരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്.
നിർബന്ധിച്ചതല്ല, ഓർമ്മിപ്പിച്ചതാണ്; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona