അൽപ്പം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. 12.30യ്ക്കുള്ള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോകുന്നത്.  

ദില്ലി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ''അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു'' വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം. അൽപ്പം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. 12.30 നുളള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോകുന്നത്. ഏതാകും വകുപ്പെന്നതിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയായതിനാൽ സുപ്രധാന വകുപ്പ് തന്നെയായിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതിൽ സംശയമില്ലെന്നാണ് നേതൃത്വത്തിൽ നിന്നും ലഭിച്ച വിവരം.

മോദി മന്ത്രിസഭയിൽ അമിത് ഷായും രാജ്നാഥ് സിങും അടക്കം സ്ഥാനം ഉറപ്പിച്ചു; കെ അണ്ണാമലൈയും കേന്ദ്രമന്ത്രിയാകും

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കാനിരിക്കെ ആരൊക്കെ കേന്ദ്രമന്ത്രിമാര്‍ ആകുമെന്നതിൽ വ്യക്തതയാകുകയാണ്. രണ്ടാം മോദി മന്ത്രിസഭയിലുണ്ടായിരുന്ന അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗും, പ്രൾഹാദ് ജോഷിയും മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ചു. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമല്ലൈയും കേന്ദ്രമന്ത്രിയാകും. ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഒരു കേന്ദ്രമന്ത്രി പദവിയും സഹമന്ത്രി പദവിയുമായിരിക്കും ടിഡിപിക്ക് ഇപ്പോൾ ലഭിക്കുക. ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹൻ നായിഡു കേന്ദ്രമന്ത്രിയാകും. ഡോ. പെമ്മസാനി ചന്ദ്രശേഖർക്കാണ് സഹമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യത.

YouTube video player