ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് ചികിത്സയിൽ ആയതിനാല്‍ ഇന്ന് ഹാജരാകാൻ ആകില്ലെന്ന് സുരേഷ് കല്ലട. ചികിത്സ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് പൊലീസ്.

തിരുവനന്തപുരം: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ആകില്ലെന്ന് സുരേഷ് കല്ലട പൊലീസിനെ അറിയിച്ചു. ആരോഗ്യപ്രശ്നമുണ്ടെന്നാണ് വിശദീകരണം. 

Add Asianetnews as a Preferred SourcegooglePreferred

ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട പൊലീസിനെ അറിയിച്ചത്. ഇതേതുടര്‍ന്ന്, ചികിത്സാ രേഖകൾ ഹാജരാക്കാൻ സുരേഷ് കല്ലടയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നത്. 

ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്‍റെ ആലോചന. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.