തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാൻ പുലയനാർക്കോട്ടയിൽ ഒപി തുടങ്ങിയ ആരോഗ്യമന്ത്രിയുടെ തീരുമാനത്തെ ഡോ. ഹാരിസ് ചിറയ്ക്കൽ പ്രശംസിച്ചു. രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാനുള്ള ഈ നീക്കത്തെ അഭിനന്ദിച്ച അദ്ദേഹം, മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യാലിറ്റി കേന്ദ്രമാക്കി മാറ്റുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാൻ ആരോഗ്യ മന്ത്രി കെ മുരളീധരൻ കൊണ്ട് വന്ന മാറ്റങ്ങളെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. തിരക്ക് കുറയ്ക്കാനും രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാനുമായി പുലയനാർക്കോട്ട ആശുപത്രിയിൽ മെഡിസിൽ ഒപി തുറന്നതായുള്ള മുരളീധരന്‍റെ പോസ്റ്റ് പങ്കുവെച്ചാണ് പ്രശംസ. വളരെ നന്മ നിറഞ്ഞ തീരുമാനമാണിത്. അവശരായി വരുന്ന ജനങ്ങൾക്ക് കിടക്കാൻ വൃത്തിയുള്ള ഒരു സ്ഥലം, ഒരു ബെഡ്. ശ്വാസ തടസവും മാരകമായ രോഗങ്ങളും മരണ ഭീതിയും വേദനകളുമായി പ്രധാന ആശുപത്രികളിൽ നിന്ന് റഫർ ചെയ്തു വരുന്നവരെ കട്ടിലിന്‍റെ അടിയിൽ തള്ളുന്നതും വരാന്തയിൽ ഏതോ കോണിൽ തള്ളുന്നതും പൊറുക്കാനാകാത്ത തെറ്റാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്തായാലും കൃത്യമായ നടപടികൾ കൊണ്ട് അത് പരിഹരിക്കാൻ ശ്രമിക്കുന്ന ബഹുമാനപ്പെട്ട മിനിസ്റ്റർക്ക് അഭിനന്ദനങ്ങൾ എന്ന് ഡോ. ഹാരിസ് കുറിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥലസൗകര്യം പരിമിതമാണ്. പുതിയ കെട്ടിടങ്ങൾ നിർമിക്കാനോ വാർഡുകൾ നിർമിക്കാനോ സ്ഥലമില്ല. മൂന്നു വർഷങ്ങൾ മുമ്പ് 250 ബെഡ്ഡുകൾ ഉണ്ടായിരുന്ന ബിൽഡിംങ് ഇടിച്ചു കളഞ്ഞതോടെയാണ് തിരക്ക് ഇത്ര തീവ്രമായത്. പുലയനാർ കോട്ട ധാരാളം സ്ഥലം ലഭ്യമാണ്. ചില ഡിപ്പാർട്മെന്‍റുകൾ തന്നെ വേണമെങ്കിൽ അങ്ങോട്ട് മാറ്റാൻ കഴിയും. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി ഇവ മെഡിക്കൽ കോളേജുകൾ ആക്കി മെച്ചപ്പെടുത്തുന്നത് ഒരുപാട് രോഗികൾക്ക് സഹായകമാവും.

ബേസിക് സ്പെഷ്യാലിറ്റികൾക്ക് ഈ പുതിയ കോളേജുകളിൽ കൂടുതൽ ശ്രദ്ധ നൽകി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ഒങ്കോളജി, പ്ലാസ്റ്റിക് സർജറി, കാർഡിയാക് സർജറി, യൂറോളജി, ട്രാൻസ്പ്ലാന്റേഷൻ, ഗാസ്ട്രോ വിഭാഗം, ഇൻഫെർട്ടിലിറ്റി, ജനിതക രോഗങ്ങൾ, എൻഡോക്രൈനോളജി, ക്യാൻസർ സർജറി, റൊബോട്ടിക്സ് തുടങ്ങിയ വിഭാഗങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നത് നന്നായിരിക്കും. വളരെ വേഗം മുന്നേറുന്ന ആധുനിക ചികിത്സാരീതികൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാകുന്ന നടപടികൾ ദയവായി സ്വീകരിക്കണം. ഓരോ തീരുമാനങ്ങളും ഓഫീസുകളിലെ ചുവപ്പ് നാടയിൽ അകപ്പെട്ട് ഇഴഞ്ഞു പോകാതെ, വേഗത്തിൽ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാനും ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.