കുട്ടിയുടെ ബന്ധുക്കൾ വാക്കാൽ പരാതി നൽകിയെന്നും രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദയ ആശുപത്രി ഉടമ അബ്ദുൾ ജബ്ബാർ
തൃശ്ശൂർ: വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് 14കാരന്റെ വയറിനുള്ളിൽ കുടുങ്ങി. തൃശ്ശൂർ ദയ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചതെന്നാണ് പരാതി. ക്ലിപ്പ് കുടുങ്ങിയതിനെ തുടർന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി. ഇതിൽ സർജിക്കൽ ക്ലിപ്പ് പുറത്തെടുത്തു. സംഭവത്തിൽ രോഗിയായ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ ബന്ധുക്കൾ വാക്കാൽ പരാതി നൽകിയെന്നും രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ച ദയ ആശുപത്രി ഉടമ അബ്ദുൾ ജബ്ബാർ, പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും വ്യക്തമാക്കി.
എന്നാൽ ചർച്ചക്ക് എത്തിയപ്പോൾ ഡോ അബ്ദുൾ അസീസ് ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ മാതാവ് സജ്ന പറഞ്ഞു. നീതിക്കായി ഏതറ്റം വരെയും പോരാടും. ഡോ എമിൽ ജോസഫാണ് സർജറി നടത്തിയത്. ഡോ അബ്ദുൾ അസീസാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്. പിഴവുണ്ടായെന്ന് ആശുപത്രി സമ്മതിച്ചു. ജൂൺ 12 നാണ് ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്. ജൂലൈ 27 ന് വീണ്ടും സർജറി വേണമെന്ന് പറഞ്ഞു. സംശയം തോന്നി വേറെ ഡോക്ടറെ കാണിച്ചു. തുടർന്ന് കൊച്ചി അമൃതയിൽ കൊണ്ടുപോയി പരിശോധിപ്പിച്ചു. ഈ മാസം അഞ്ചിന് സർജറി നടത്തി സർജിക്കൽ ക്ലിപ്പ് പുറത്തെടുക്കുകയായിരുന്നുവെന്നും സജ്ന പറഞ്ഞു.
