പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാഹുൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് എംഎൽഎക്കെതിരെ കേസെടുക്കാനുള്ള നീക്കം. ഇതിന് ശേഷം യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താനും പൊലീസ് അപേക്ഷ നൽകും. താൻ നേരിട്ട് ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ശേഷം നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. ഇന്ന് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി കൈമാറിയിട്ടുണ്ട്. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് ലൈംഗിക പീഡന പരാതിയിൽ കേസെടുക്കുന്നത്. ഏതൊക്കെ വകുപ്പുകളായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.